തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.